അയര്‍ലണ്ടില്‍ പഠിക്കാം

532

ഉന്നത പഠനവും മെച്ചപ്പെട്ട തൊഴിലും വാഗ്ദാനം ചെയ്ത് അയര്‍ലണ്ടിലെ വിവിധ കോളജുകളും യൂണിവേഴ്സിറ്റികളും 2024 ജനുവരി, സെപ്റ്റംബര്‍ മാസങ്ങളിലേക്കുള്ള അഡ്മിഷന്‍ പ്രക്രീയകള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഏഴായിരത്തില്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇഷ്ടപെട്ട പഠന കേന്ദ്രമായി അയര്‍ലണ്ടിനെ തിരഞ്ഞെടുത്തത്. കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ഭാഗികമായി നഷ്ടപ്പെടുകയും, യു.കെ യില്‍ പഠനത്തിന്റെയും, വിസയുടെയും ചിലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യൂറോപ്പിലെ ഏറ്റവും ജോലി സാധ്യതയുള്ള രാജ്യത്തേക്ക് പഠനത്തിനെത്താന്‍ തയാറെടുക്കുന്നത്.

അയര്‍ലണ്ടിനെ പ്രിയപ്പെട്ടതാക്കുന്നത്
ആഗോള സമാധാന സൂചിക 2022 പ്രകാരം ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കുന്ന അയര്‍ലണ്ടിന് ലോകോത്തര വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറുകളും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളുമൊക്കെയാണുള്ളത്. ഇതു സംബന്ധിച്ച വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റാങ്കിംഗില്‍ 18ാം സ്ഥാനമാണ് അയര്‍ലണ്ടിന്.
അയര്‍ലണ്ടിലെ ഡബ്ലിന്‍ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനും ഉള്‍പ്പെടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലും ടൈംസ് ഉന്നത വിദ്യാഭ്യാസ റാങ്കിംഗിലും ഇടം നേടിയിരുന്നു.
ശാസ്ത്ര, എന്‍ജിനീയറിംഗ് ഗവേഷണങ്ങളുടെയും നവീകരണത്തിന്റെയും കേന്ദ്രമാണ് അയര്‍ലണ്ട്. ഐസിടി, ലൈഫ് സയന്‍സസ്, ഫാര്‍മ എന്നിവയിലെ ആഗോള സ്ഥാപനങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ അയര്‍ലണ്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിക്കും. കൂടാതെ ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ആകര്‍ഷകമായ കേന്ദ്രം കൂടിയാണ് ഡബ്ലിന്‍.

പഠനത്തിനൊപ്പം ജോലിയും
അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തുള്ളവര്‍ക്കും പ്രയോജനകരമാണ്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റഡി വിസയില്‍ നിന്നും, തൊഴില്‍ വിസകളിലേയ്ക്ക് മാറാനുള്ള അവസരങ്ങളുടെ ആധിക്യമാണ് വിദ്യാര്‍ത്ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ പ്രധാന കാരണം.
പഠനം തുടരുന്നതിനിടയില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനും അവധി ദിവസങ്ങളില്‍ ഫുള്‍ ടൈം ജോലി ചെയ്യാനും നിയമം വിദ്യാര്‍ഥികളെ അനുവദിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ പഠിക്കാനെത്തിയ ശേഷം ,പാര്‍ട്ട് ടൈം ജോലി തേടിയ എല്ലാവര്‍ക്കും തന്നെ ജോലി ലഭിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ തൊഴില്‍ ശേഷിയുള്ള ജനസംഖ്യയുടെ 98 % പേരും ഇപ്പോള്‍ ജോലി ചെയ്യുന്നവരാണ്. മാത്രമല്ല ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, ഈ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം വരെ രാജ്യത്ത് തുടരാനുമാകും. 1,000ലധികം വരുന്ന ബഹുരാഷ്ട്ര കമ്പനികളില്‍ വീണ്ടും സ്ഥിരമായി തൊഴില്‍ തേടാന്‍ ഈ കാലം അവസരം നല്‍കും.

ന്യൂജന്‍ കോഴ്‌സുകള്‍
കണ്‍സ്ട്രക്ഷന്‍, ഇലക്ട്രിക്കല്‍, എന്‍വയര്‍മെന്റല്‍ എഞ്ചിനീയറിംഗ്, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിസ്റ്റ്, ഏവിയേഷന്‍ എന്‍ജിനീയര്‍, സോഫ്ട്‌വെയര്‍ ഡെവലപ്പര്‍ തുടങ്ങിയ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂറോപ്പില്‍ തന്നെ തുടരാനുള്ള ജോലികളും അപ്രന്റീസ്ഷിപ്പുകളും ലഭ്യമാണ്. കൂടാതെ ഇന്‍ഷ്വറന്‍സ്, ലോജിസ്റ്റിക്‌സ്, ഓഷ്യനിയറിങ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും അപ്രന്റീസ്ഷിപ്പിനും, ജോലിയ്ക്കും സാധ്യതയുള്ള വിഭാഗങ്ങളാണ്. മിക്ക യൂണിവേഴ്സിറ്റികളും, കോളജുകളും, സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള അവസരം ഒരുക്കിയിട്ടുമുണ്ട്. കാലഘട്ടത്തിനനുസരിച്ച് ക്രമീകരിക്കുന്ന ടെക്‌നോളജി കോഴ്‌സുകളുടെ ഏറ്റവും വലിയ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് അയര്‍ലണ്ട്.

പ്രധാന കടമ്പ
അയര്‍ലണ്ടില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് പ്രധാന കടമ്പ. ഇംഗ്ലീഷ് മുഖ്യ ഭാഷയായ യൂറോപ്യന്‍ യൂണിയനിലെ ഏതാനും രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് എന്നത്, ഇന്ത്യയില്‍ നിന്നുള്ള ഡിഗ്രി പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ അനുഗ്രഹമാവുമെങ്കിലും ഐ ഇ എല്‍ ടി എസില്‍ മികച്ച സ്‌കോര്‍ നിര്‍ബന്ധമായിരുന്നു .പക്ഷെ അതിലും ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നു. അയര്‍ലണ്ടില്‍ പഠിക്കാന്‍ ഐ ഇ എല്‍ ടി എസിന് പകരം ഡുവോലിംഗോ ടെസ്റ്റ് പാസായാലും മതി. അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും ഐ ഇ എല്‍ ടി എസിന് പകരം ഡുവോലിംഗോ ടെസ്റ്റ് എഴുതി അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം തേടുന്നതിനായി ഐറിഷ് സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥിരമായി അനുമതി നല്‍കിയിട്ടുണ്ട്.

പഠനചിലവുകള്‍-അനുബന്ധ ചിലവുകള്‍
34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5000 ല്‍ അധികം കോഴ്‌സുകളുമായി ഇരുനൂറോളം സ്‌കോളര്‍ഷിപ്പുകള്‍ ഇന്ത്യക്കാര്‍ക്കായി ഐറിഷ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെയാണിത്. യോഗ്യരായ കണ്‍സല്‍ട്ടന്റുമാര്‍ മുഖേന അപേക്ഷിച്ചാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
എഡ്യുക്കേഷന്‍ അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം ട്യുഷന്‍ ഫീസിന് പുറമെ ഏകദേശം 7,000-12,000 യൂറോ വരെയാണ് ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു വര്‍ഷത്തേക്കുള്ള ജീവിത ചെലവ് കണക്കാക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള ജീവിത ചിലവ് അപേക്ഷകര്‍ ഗ്യാരണ്ടി ചെയ്ത ശേഷമേ സാധാരണഗതിയില്‍ അയര്‍ലണ്ടിലേക്കുള്ള സ്റ്റുഡന്റ് വിസ അനുവദിക്കാറുള്ളു. ഏതെങ്കിലും ജോലി പെട്ടെന്ന് ലഭിച്ചില്ലെങ്കിലും അപേക്ഷകര്‍ ദുരിതത്തിലാവരുതെന്ന് ഉറപ്പ് വരുത്താനാണ് ഇത്തരത്തിലുള്ള ഒരു നിബന്ധന വെച്ചിരിക്കുന്നത്. ഭവന പ്രതിസന്ധി നഗരങ്ങളില്‍ ഉണ്ടെങ്കിലും നേരത്തെ തന്നെ ശ്രമിച്ചാല്‍ അഫോര്‍ഡബിള്‍ അക്കോമെഡേഷന്‍ ലഭ്യമാവുന്നുണ്ട്.
തികച്ചും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴി മാത്രം പ്രവേശനത്തിന് ശ്രമിച്ചാല്‍ വിസ റിജക്ഷനുള്ള സാധ്യതകള്‍ കുറയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
https://www.ireland.ie/en/study/
https://www.educationinireland.com/en/