മഴയും കുടയും

മഴ വന്നനേരത്തു
നനയാതിരിക്കുവാൻ
കുടയുടെ കീഴിൽ
നടന്നിടുമ്പോൾ,
നനയാതിരിക്കുവാൻ
കൂട്ടിനായ്‌ വന്നവർ,
മഴപോയനേര-
മകന്നു പോയി.
ഒറ്റയ്ക്കു നനയാതെ
വീട്ടിലെത്തേണ്ട ഞാൻ,
കുട ചൂടി നനവാർന്നു
വീട്ടിലെത്തി.
കഥ കേട്ടു
പ്രണയമെന്നോർക്കല്ലേ കൂട്ടരേ,
ചെറുബാല്യകാലം
പറഞ്ഞതാണേ.
തോർത്തുമായ് വന്നമ്മ,
നന്നായ് തുടച്ചെന്റെ
നനവൊക്കെ
മാറ്റുകയായി പിന്നെ.
കൂട്ടത്തിലല്പം
ശകാരവുമുമ്മയും,
കെട്ടിപിടിച്ചു
ഞാൻ നിന്നിടുന്നു.
ഇനിയെത്ര മഴ
വന്നു പോകിലും മായില്ല,
പ്രിയമെഴും ബാല്യമേ
നിന്റെ ചിത്രം.