കാലചക്രം

278

വിങ്ങുന്ന ഹൃദയവുമായി ഞാൻ
തനിയെ താണ്ടുന്ന ഇടനാഴികകളിൽ
പതിയെ തഴുകുന്ന ഇളംതെന്നലിന്
പിടക്കുന്ന ജീവന്റെ ഗന്ധമാണ്!

ഹൃദയഭിത്തിയിൽ ഞാനെനിക്കായ്
കോറിയിട്ട അക്ഷരങ്ങൾക്ക്
ജീവൻ തുടിക്കുമ്പോളറിയാതെ
ഉള്ളിലെ വനികളിൽ പുഞ്ചിരി വിരിയും.

രാവുകൾ കൂട്ടിരുന്നയെൻ കഥകൾ
മെല്ലെ മിഴി ചിമ്മിയകലുമ്പോൾ
തൂലികയിലെ മുനയൊടിഞ്ഞ വാക്കുകൾ
നിസ്സഹായരായി മൗനം ഭുജിക്കുന്നു.

കാലചക്രമിനിയുമുരുളും,
ജനലരികിലെ മഴ മാഞ്ഞ് മഞ്ഞാവും,
വെയിലുരുകി വസന്തം വിടരും.
പ്രതീക്ഷയുടെ ആഴങ്ങളില്ലാണല്ലോ
പ്രാണനിൽ മധുരമിരട്ടിയാവുന്നതും
നോവുകൾക്ക് കയ്പ്പേറുന്നതും!