അല്ലാഹു ഈ ഭൂമിയെ അലങ്കരിച്ചിരിക്കുന്നത് മനുഷ്യൻ്റെ മനസ്സിന് കുളിർമയേകുന്ന വിവിധ വർണ്ണങ്ങൾ നിറഞ്ഞ പ്രകൃതിയെ അവന് ചുറ്റും സംവിധാനിച്ച് കൊണ്ടാണ്. പുതിയ അനുഭവങ്ങൾ തേടി അവൻ നടത്തുന്ന ഓരോ യാത്രകളും തുടരുന്നത് പ്രകൃതിയുടെ മനോഹാരിത കണ്ട് ആസ്വദിക്കുന്നത് കാരണമാണ്. കണ്ണിനെ വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങൾ ഫോട്ടോയെടുത്ത് വെക്കുന്നതും നമ്മുടെ ഇഷ്‌ടത്തെ സൂചിപ്പിക്കുന്നതാണ്. എന്നാൽ,പരലോകജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയ നമുക്ക് അതിൻ്റെ മനോഹാരിത എത്രയാണെന്ന് ആലോചിക്കാൻ സമയമില്ല. അത്രത്തോളം ദുനിയാവിൻ്റെ സുഖങ്ങളിൽ മുഴുകി പരലോകത്തെ മറന്ന് പോകുന്നവരാണ് ദൂരിഭാഗവും. വിശുദ്ധ ഖുർആൻ ഈയൊരു ചിന്താഗതിയെ തിരുത്താനാണ് ശ്രമിക്കുന്നത്. “പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു”. “പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.(സൂറ: അഅ്ലാ:16,17)”
പുറമെ നോക്കുമ്പോൾ മനുഷ്യ മനസ്സിനെ ആകർഷിക്കുന്ന രൂപത്തിൽ ഭൂമിയിലെ വിഭവങ്ങളെ സൃഷ്ടിച്ച അതേ പടച്ചവനാണ് പരലോകത്തിൻ്റെ അനശ്വരമായ ലോകത്തെ ഖുർആനിലൂടെ പരിചയപ്പെടുത്തുന്നത്. പക്ഷെ, കാര്യമായി അതിന് പ്രാധാനം കൽപിക്കാതെ മനുഷ്യൻ പരലോകത്തെ നഷ്‌ടപ്പെടുത്തുന്നവനായി മാറുകയാണ്. സമ്പത്തും മക്കളും നൽകിയ പടച്ചവൻ അതിന്റെ നശ്വരത ഓർമ്മപ്പെടുത്തുന്നത് സൂറ: കഹ്ഫ്ൽ കാണാം “സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും”.

ഇതിന് സമാനമായി വായിക്കേണ്ട മറ്റൊരു ആയത്താണ് ഇതേ സൂറത്തിലെ 7-ാം വചനം “തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി”.
അതെ, ഈ ആയത്തിൽ പറഞ്ഞത് പ്രകാരം ദുനിയാവിലെ എല്ലാ അലങ്കാരങ്ങളും നമ്മെ പരീക്ഷിക്കാൻ വേണ്ടിയാണ് സൃഷ്‌ടിച്ചത് എന്ന ബോധ്യം നമുക്ക് ഉണ്ടായാൽ ഇഹലോകത്തെ അനുഗ്രഹങ്ങളെ പരലോകത്തിന് വേണ്ടി വിനിയോഗിക്കാൻ നമുക്ക് കഴിയും. “അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകഭവനം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട”(കസ്വസ്:77).
പരലോകമാണ് ഉത്തമമെന്ന് തികഞ്ഞ ബോധമുള്ളവൻ ഈ ആയത്തിനെ ഉൾക്കൊണ്ട് തൻ്റെ ആരോഗ്യം, സമയം, സമ്പത്ത്, അറിവ്, യുവത്വം എന്നിത്യാദി കാര്യങ്ങൾ അവസരോചിതമായി ഉപയോഗിക്കാൻ ശ്രമിക്കും. എന്നാൽ അശ്രദ്ധയോടെ ഈ യാഥാർത്ഥ്യത്തെ മനസ്സിലാക്കാതെ പോയവൻ തൻ്റെ മരണശയ്യയിലും തുടർന്ന് പരലോത്ത് എത്തുമ്പോഴും ഖേദിക്കുന്ന രംഗങ്ങൾ ഖുർആൻ എടുത്ത് കാട്ടുന്നുണ്ട്.

ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവര്‍ത്തിച്ചവരുടെ അധീനത്തില്‍ ഉണ്ടായിരുന്നാല്‍ പോലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതവര്‍ പ്രായശ്ചിത്തമായി നല്‍കിയേക്കും(സുമർ:47).
പക്ഷെ ഫലമുണ്ടാവില്ല എന്ന് വ്യക്ത്‌തമായ ഭാഷയിൽ ഖുർആൻ പറയുന്നത് സൂറ ആലു ഇംറാൻ: 91-ൽ കാണാം: “അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.”
അത്രയും ഭീകരമായ ശിക്ഷകൾ വരാനുണ്ടെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകുമ്പോൾ അതിൽ നിന്ന് മോചനം നേടാനുള്ള പ്രവർത്തനങ്ങളിൽ സമയത്തെ വിനിയോഗിക്കലാണ് നമുക്ക് ചെയ്യാനുള്ളത്. ഇഹലോകത്തിൻ്റെ സുഖങ്ങളിൽ വഞ്ചിതരാകാതെ ആത്യന്തിക വിജയം കൈവരിക്കാൻ മനസ്സുകൊണ്ട് തയ്യാറാവാം അതിന് വേണ്ടി പ്രാർത്ഥിക്കാം – പ്രവർത്തിക്കാം
അമീൻ സമാൻ എഴുതിയ ലേഖനം വളരെ അർത്ഥവത്താണ്….നല്ലൊരു ശൈലി അവനു സ്വന്തം ആയിട്ടുണ്ട്….ഈ എഴുത്ത് ഒരു തുടർ പ്രവർത്തനം ആയി സ്വീകരിക്കണം…നിരന്തര വായനയിലൂടെ മാത്രമേ എഴുത്തു തുടരാൻ കഴിയൂ…അതിന് സൗകര്യം നൽകിയ ക്യാമ്പസ് ചാറ്റിനു ഹൃദ്യ മായ നന്ദി അറിയിക്കുന്നു….
അമീൻ സമാൻ എഴുതിയ ലേഖനം വളരെ അർത്ഥവത്താണ്….നല്ലൊരു ശൈലി അവനു സ്വന്തം ആയിട്ടുണ്ട്….ഈ എഴുത്ത് ഒരു തുടർ പ്രവർത്തനം ആയി സ്വീകരിക്കണം…നിരന്തര വായനയിലൂടെ മാത്രമേ എഴുത്തു തുടരാൻ കഴിയൂ…അതിന് സൗകര്യം നൽകിയ ക്യാമ്പസ് ചാറ്റിനു ഹൃദ്യ മായ നന്ദി അറിയിക്കുന്നു….