ഈ കുഞ്ഞുങ്ങൾക്ക്‌ നാം പകരമെന്ത്‌ നൽകും?

270

മൂന്നര വയസ്സിനുള്ളിൽ നിസ്സഹായയായി താങ്ങാവേദന അനുഭവിച്ചു മരിക്കേണ്ടിവന്ന ആ കുഞ്ഞ് കണ്ണീരിൽ കുതിർന്ന് നമ്മുടെ കണ്ണുകളിലുണ്ട് ഇപ്പോഴും. ക്രൂരതയുടെ അങ്ങേയറ്റം അനുഭവിക്കേണ്ടിവന്ന ആ കുഞ്ഞിൻ്റെ അശരണമായ നിലവിളി നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു. ആ കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മതന്നെ കൊന്ന സംഭവത്തിൻ്റെ നടുക്കം വിട്ടുപോവും മുമ്പേ, അവളെ പിതാവിന്റെ അടുത്ത ബന്ധു നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന വിവരംകുടി അറിഞ്ഞപ്പോൾ ലജ്ജിച്ചു തലതാഴ്ത്തുകയാണ് ഈ നാട്.

ഇതുപോലെ കരൾ പിളർക്കുന്ന മറ്റൊരു സംഭവം നാം സമീപകാലത്തൊന്നും കേട്ടിട്ടില്ല. ഭൂമിയിൽ ഏറ്റവുമധികം സ്നേഹവും കരുതലും സംരക്ഷണവും നൽകുമെന്നു കരുതുന്നവർതന്നെ കുട്ടികളെ അതികഠിനമായി പീഡിപ്പിക്കുകയും ഭൂമിയിൽനിന്നുതന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. സ്വന്തം വീട്ടിൽപ്പോലും അരക്ഷിതരാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായ വിലാപം എത്ര ഹൃദയഭേദകമാണ്.

ഓരോ രണ്ടു മണിക്കുറിലും നമ്മുടെ കേരളത്തിൽ ശരാശരി ഒരു കുട്ടി വീതം ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്‌തത് 4594 പോക്സോ കേസുകൾ! ഓരോ ദിവസവും പൊലീസ് സ്‌റ്റേഷനുകളിലേക്ക് എത്തുന്നതാകട്ടെ ശരാശരി 14 കുട്ടികളുടെ നിലവിളികൾ. പൊലീസ് സ്‌റ്റേഷനിലേക്കു വിളിക്കാനറിയാത്ത, സ്വന്തം രക്ഷിതാക്കൾപോലും സങ്കടത്തിൽ ഒപ്പമില്ലാത്ത, ഒറ്റയ്ക്കു യാതനയത്രയും നിശ്ശബ്ദം അനുഭവിക്കേണ്ടിവരുന്ന എത്രയെത്രയോ കുട്ടികളും നമുക്കൊപ്പമുണ്ട്.
കൊടുംക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിച്ച്, ജീവൻ വെടിയേണ്ടിവന്ന ആ മൂന്നര വയസ്സുകാരിക്കു നാം നൽകേണ്ട പ്രായശ്ചിത്തം, ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ഇവിടെ നടക്കില്ലെന്ന് ആത്മാർഥതയോടെ വാക്കുകൊടുക്കുക തന്നെയാണ്. ആ കുഞ്ഞിനു നരകയാതന നൽകിയവർക്കെല്ലാം അർഹിക്കുന്ന കർശനശിക്ഷ നൽകി യാൽ മാത്രമേ ഇനിയീ നാട്ടിൽ മറ്റൊരാൾ ഇങ്ങനെയൊരു നീചകൃത്യത്തിനു മുതിരാതിരിക്കു. കുറ്റവാളികൾക്കു കോടതി എന്തു ശിക്ഷ കൊടുത്താലും, നാമെല്ലാവരും ഒന്നിച്ചു മാപ്പിരന്നാലും, ആ പിഞ്ചോമന അനുഭവിച്ച വേദനയ്ക്കു പരിഹാരമാകുന്നില്ല എന്നുകൂടി നാടിൻ്റെ മനസ്സാക്ഷിയിൽ നമുക്കു കണ്ണീരുകൊണ്ടു കുറിച്ചുവയ്ക്കാം.