സത്യാനന്തര കാലം

496

ഒരു കടൽ
കടലിലൊരു കപ്പൽ
കപ്പലിലനവധി കടൽയാത്രികർ
കപ്പലിലൊരു മുറിയിലൊരാൾക്ക്
പെട്ടെന്നൊരാശ
കപ്പലിനൊരു തുളയിടണം.

തുളയിടുകയും വേണം,
മറ്റുള്ളോരറിയാതെയും വേണം.
ആലോചിച്ചാലോചിച്ചവസാനം
‘യുക്തി’കൊണ്ടയാളൊരുത്തരത്തിലെത്തി.
തുളയിടുന്നത് മീൻപിടിക്കാനാണത്രെ.

ചൂണ്ടയില്ലാത്ത മീൻപിടുത്തമെങ്ങിനെ-
ന്നാട്ടാർക്കു ബോധ്യമായില്ലൊട്ടും.
ചോദ്യമായി വന്നോർക്ക് കിട്ടിയൊരുത്തരം
കൊട്ടിയത് തലമണ്ടക്ക് ചുറ്റും.
‘എൻ മുറി, എൻ തുള, എൻ മീൻപിടുത്തം,
ചോദിക്കാനാരുനിങ്കൾക്കെ-
ന്തവകാശമെന്നവകാശത്തിൽത്തൊടാൻ?’

ഞെട്ടി, തേഞ്ഞൊട്ടി, വീണ്ടും ഞെട്ടിയവർ
പിന്നെ ചോദിക്കാൻ പോയില്ലൊട്ടും.

അന്നേരം വന്നൊരാ ശുഭാപ്തി’വിശ്വാസി’
ചോദിച്ചാ സിന്ദ്ബാദുമാരോടും.
കിട്ടിയ മറുപടി, കുഴഞ്ഞ മറുപടി
കുഴക്കിയ രൂപത്തിനൊത്തും.
‘എന്തിനിപ്പേടി നിങ്ങൾക്കയാളെ
യെന്നാൽ നിങ്ങളുടേതല്ലല്ലൊ കപ്പൽ,
ഇനിയുമിങ്ങോട്ടു ചോദ്യങ്ങളുന്നയിച്ചാ
ഞങ്ങടെ ഭാവമിതല്ലകേട്ടോ,
നിങ്ങളസൂയാലുക്കളെക്കൊണ്ടു
മീൻപിടിക്കാനൊക്കില്ല വിട്ടോ..!

അങ്ങിനെയവസാനം
കപ്പൽ മുങ്ങി.
കഥ കഴിഞ്ഞു.